ഗുജറാത്ത് ബി.ജെ.പി. മന്ത്രിസഭ പുനഃസംഘടനയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയും ഉൾപ്പെട്ടു. 19 പുതുമുഖങ്ങൾ ഉൾപ്പെടെ 26 അംഗ മന്ത്രിസഭയാണ് ഇന്ന് ഗാന്ധിനഗറിലെ മഹാത്മ മന്ദിറിൽ വെച്ച് ചുമതലയേറ്റത്. ഗവർണർ ആചാര്യ ദേവ്‌രാത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഭ്യന്തര മന്ത്രിയായിരുന്ന ഹർഷ് സാങ്‌വി പുതിയ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.
മന്ത്രിസഭയിൽ ഏറ്റവുമധികം ചർച്ചയായത് റിവാബ ജഡേജയുടെ പേരാണ്. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയായാണ് റിവാബ ചുമതലയേറ്റത്. 2019-ലാണ് അവർ ബി.ജെ.പിയിൽ ചേർന്ന് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. 2022-ൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്ന് 5000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആംആദ്മി പാർട്ടി നേതാവ് കർഷാൻഭായി കർമൂറിനെ പരാജയപ്പെടുത്തിയാണ് റിവാബ നിയമസഭയിലെത്തിയത്.
വളരെ കുറഞ്ഞ രാഷ്ട്രീയ പരിചയം മാത്രമുള്ള ഒരു എം.എൽ.എയെ മന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനം രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് റിവാബ ബി.ജെ.പിയിലേക്ക് എത്തിയത് എന്നതും ശ്രദ്ധേയമാണ്.
English summary:
Gujarat cabinet reshuffle; cricketer Ravindra Jadeja's wife Rivaba Jadeja becomes Education Minister; 19 fresh faces sworn in.