2018 ജൂൺ 8 വെള്ളിയാഴ്ച ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. രാവിലെ ഓഫീസിലേക്ക് പോകാൻ എണീറ്റ ഉടനെയാണ് നാട്ടിൽനിന്ന് ഫോൺ വന്നത്. കണ്ണിൽ ഇരുട്ട് കയറിയ ഒന്നോ രണ്ടോ നിമിഷങ്ങൾ.
സ്തബ്ധനായി നിന്നു.
പിന്നെ, മനസ്സിലൂടെ ഒട്ടനവധി ചിന്തകൾ തിക്കിക്കയറി വന്നു.
പോകണം.
പക്ഷേ, സ്കൂൾ അടയ്ക്കാൻ ഇനിയും മൂന്നാഴ്ച്ച ഉണ്ട്. മൂത്ത മകൻ കോളേജ് ഡോമിലാണ് താമസം. അതിനേക്കാളുപരി, പുതിയൊരു വീട്ടിലേക്ക് മാറുന്നതിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുകയുമാണ്.
എന്ത് ചെയ്യും?
ശ്രീമതി പറഞ്ഞു.
"എന്തായാലും പോണം.
ഒറ്റയ്ക്ക് പോയി വരൂ.
ഒരാഴ്ചയല്ലേ, ഇവിടത്തെ കാര്യങ്ങൾ ഞാൻ മാനേജ് ചെയ്യാം."
പിന്നെയൊന്നും ആലോചിച്ചില്ല.
വീട്ടിലേക്ക് തിരിച്ചു വിളിച്ചു.
"ഞാൻ വരുന്നു. തനിയെ ആണ്.
അമ്മയുടെ ഭൗതികശരീരം മൂന്നു ദിവസമെങ്കിലും
സൂക്ഷിക്കാനുള്ള കാര്യങ്ങൾ ചെയ്യുക."
പിന്നെ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടാനുള്ള തിരക്കിട്ട ശ്രമം.അന്ന് തന്നെ ഉച്ചയ്ക്ക് പുറപ്പെടുന്ന എയർ ഇന്ത്യ ഫ്ലൈറ്റിൽ എമർജൻസി ടിക്കറ്റ് തരപ്പെട്ടു.നാട്ടിലെത്തുമ്പോൾ ഞായറാഴ്ച രാവിലെ ആകും.
തിരക്കിട്ട് മാനേജരെയും, ടീം മെമ്പറിൽ ഒരാളെയും വിളിച്ചു സംസാരിച്ചു - കവറേജ് ഉറപ്പു വരുത്തി. അല്പസമയത്തിനകം ക്യാബ് വന്നു.
വാതിൽക്കൽ , അപ്പോഴും അല്പം അവിശ്വസനീയതയോടെ നോക്കി നിന്നിരുന്ന മുഖങ്ങളെ നോക്കി ഞാൻ കൈവീശി.
ന്യൂയോർക്ക് JFK ഇന്റർനാഷണൽ എയർപോർട്ടിലേയ്ക്ക്
ഒന്നര മണിക്കൂർ ദൂരമുണ്ട്.
ഫ്ലൈറ്റിൽ കയറി ഇരുന്നപ്പോൾ
വീണ്ടും ചിന്തകളുടെ തേരോട്ടം.
ഒരുതരം മരവിപ്പും,
അവിശ്വസനീയതയും മനസ്സിനെ വിടാതെ
പിടികൂടിയിരിയ്ക്കുന്നു.
ചുറ്റുമുള്ള കാര്യങ്ങളൊന്നുമറിയാതെ എത്രനേരം ആ മരവിപ്പും പേറി ഇരുന്നുവെന്നറിയില്ല.
എപ്പോഴോ ഒരു ചെറിയ മയക്കം കണ്ണുകളിൽ തളംകെട്ടി വരുന്നതറിഞ്ഞു.
നാട്ടിലിപ്പോൾ ഉച്ചതിരിഞ്ഞ് വെയിൽ ഒട്ടാറിയിരിക്കുന്നു. അമ്മ വടക്കേപ്പുറത്ത് ഉമ്മറപ്പടിയിൽ അനിയനും അനിയത്തിയ്ക്കുമൊപ്പം വിശ്രമിയ്ക്കാൻ ഇരിക്കുകയാണ്. അതു കണ്ടെത്തിയ 7 വയസ്സു കാരനായ ഞാൻ പതുക്കെ അവരെ വകഞ്ഞുമാറ്റി അമ്മയുടെ മടിയിൽ തല വെച്ച് കിടന്നു. അമ്മ എതിർത്തില്ല. ആ കൈവിരലുകൾ മുടിയിഴകളിൽ സ്നേഹപൂർവ്വം പരതുമ്പോൾ അറിയാതെ ഉറക്കം വരുന്നു.
വടക്ക് പടിഞ്ഞാറു ദിശയിൽ നിന്ന് ഒരു ചെറിയ കാറ്റ് വീശി. വീടിന് തൊട്ടപ്പുറത്ത് നിൽക്കുന്ന പേരറിയാത്ത മരത്തിന്റെ ഇലകളിൽ മർമ്മരമുതിർത്ത്, ചുറ്റിക്കറങ്ങി താഴേയ്ക്കെത്തിയ അത് എന്റെ ഉറക്കത്തിന് ആലസ്യം കൂട്ടി. കാറ്റിന് അകമ്പടി സേവിച്ച് ഒരു റേഡിയോ പാട്ടിന്റെ ഈണവും കാതുകളിൽ എത്തിയപ്പോൾ അനിർവചനീയമായൊരു അനുഭൂതിയിൽ ലയിച്ച് പതുക്കെ കണ്ണുകൾ അടയുകയാണ്. അമ്മയുടെ കൈവിരലുകൾ ഇപ്പോഴും മുടിയിഴകളിൽ സ്നേഹത്തോടെ പരതിക്കൊണ്ടേയിരുന്നു.
ഞാനിപ്പോൾ ഒരപ്പൂപ്പൻ താടിയായി. പതിയെ പറന്നുയരുകയാണ്. നീലാകാശത്തിൽ വെള്ളി മേഘങ്ങൾക്കിടയിലേക്ക്.
'ഉം.മുത്തു, മതി ഉറങ്ങിയത്, എണീയ്ക്ക് ' അകലങ്ങളിൽ നിന്നെന്ന പോലെ അമ്മയുടെ ശബ്ദം.
കണ്ണു തുറന്നു ചുറ്റും നോക്കി.
അമ്മയും അനിയത്തിമാരും എവിടെ? വീടും, വടക്കേ ഇറയവും, മരവുമെവിടെ?
കാര്യങ്ങൾ ഓർത്തെടുത്തപ്പോൾ
പെട്ടെന്ന് എന്തോ തൊണ്ടയിൽ വന്ന് തടഞ്ഞുനിന്നു.
വല്ലാത്തൊരു വേദന.
അടുത്ത നിമിഷത്തിൽ
അതൊരു വിതുമ്പലായി.
മിഴികളിൽ നിന്ന് രണ്ട്
നീർമുത്തുകൾ
ഞാനറിയാതെ വീണു
പൊട്ടിച്ചിതറി.
ഞാൻ...!?
അതെ,
കരയുകയാണ്.
കാലങ്ങൾക്ക് ശേഷം.
ഒരു പക്ഷെ അച്ഛൻ മരിച്ചതിൽ പിന്നെ
ആദ്യമായി.
അമ്മേ!
അച്ഛനൊപ്പം ആകാശങ്ങളിലിരുന്ന്
അമ്മ ആ നീർമുത്തുകൾ കണ്ടുവോ?
എന്റെ മനസ്സിന്റെ തേങ്ങൽ നിങ്ങൾ കേട്ടുവോ?
ഉവ്വ്, എനിയ്ക്കുറപ്പാണ്.
ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം അവിടെ അച്ഛനൊപ്പം ചേർന്നതിൽ അമ്മയ്ക്ക് ആശ്വാസം കിട്ടുമെന്ന് ഞങ്ങൾ വിശ്വസിച്ചോട്ടെ?
അച്ഛന്റെ സാമീപ്യം ഇനിയെങ്കിലും ആ മുഖത്ത് ഇടയ്‌ക്കൊക്കെ ഒരു പുഞ്ചിരി വിരിയിക്കുമെന്നും.
**********
ശുഭം
**********
അമ്മയും കുഞ്ഞും - അടർത്താനാവാത്ത വൈകാരിക ബന്ധം (മാതൃദിന ചിന്തകൾ : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് )
അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു ….(ഓർമ്മകൾ: ജയൻ വർഗീസ്)
അമ്മേ നീ (തൊടുപുഴ കെ ശങ്കർ മുംബൈ)
അമ്മക്കോലങ്ങൾ (കവിത: മാതൃദിന രചന-അമ്പിളി കൃഷ്ണകുമാർ)
വായിച്ചു തീരാത്ത പുസ്തകം (മാതൃദിന രചന: ജയശ്രീ പള്ളിക്കൽ)
അമ്മച്ചൂട് (മാതൃദിനരചന-രാജൻ കിണറ്റിൻകര )
പുഷ്ക്കരമുല്ല (മാതൃദിന പതിപ്പിലേക്കുള്ള രചന: സിന്ധു ടിജി)
അമ്മ മനസ്സില്‍ താരാട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)
ഒരു സ്ത്രീ അമ്മയാകുന്നത് (മിനി ബാബു)