Image

ഒരു സ്ത്രീ അമ്മയാകുന്നത് (മിനി ബാബു)

Published on 08 May, 2025
ഒരു സ്ത്രീ അമ്മയാകുന്നത് (മിനി ബാബു)

വല്ലാത്തൊരു ഉൾക്കൊള്ളലാണ് ഒരു സ്ത്രീ അമ്മയാകുക എന്നത്. ആ ഒരു ഏറ്റെടുക്കൽ പൂർണ്ണ അർത്ഥത്തിൽ മനസ്സിലാക്കിയിട്ടാണോ  ഒരു സ്ത്രീ അമ്മയാകുന്നത്  ? അല്ലേ അല്ല അത് പതിയെ പതിയെ മനസ്സിലാക്കലാണ്, പിന്നീട് സ്ത്രീ ഇല്ലാതായി അമ്മ ജനിക്കുകയാണ്, അമ്മയ്ക്ക് ജെൻഡർ ഉണ്ടോ എന്തോ, അമ്മ എന്നത് ഉൾക്കൊള്ളൽ അല്ലേ  ?

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞ്, അതിനെ അമ്മയെ അച്ഛനെ ബന്ധുക്കളെ കാണിക്കുമ്പോ, സാധാരണ പറയുക "ആരോഗ്യമുള്ള ഒരു പെൺകുഞ്ഞ്" "ആരോഗ്യമുള്ള ഒരു ആൺകുഞ്ഞ്." ആണോ പെണ്ണോ എന്നതിലല്ല കാര്യം ആരോഗ്യമുണ്ടോ എന്നതില് വലിയ കാര്യമുണ്ട്. ആരോഗ്യം കുറഞ്ഞ എവിടെയൊക്കെ ചില കുറവുകൾ ഉള്ള കുഞ്ഞുങ്ങൾ ജനിച്ചാലും അമ്മ അത് ഉൾക്കൊള്ളും അമ്മ അത് ഏറ്റെടുത്തെ പറ്റൂ. സ്വന്തം ശരീരം എന്നതുപോലെ ഹൃദയത്തിന്റെ നല്ലൊരു ഭാഗവും കൂടിയാണ് പുറത്തേക്ക് വരുന്നത്. ആരോഗ്യം കുറഞ്ഞ ബലഹീനതകൾ ഉള്ള കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞാൽ, പുറത്തുപോകാൻ പരിമിതികൾ ഉള്ള കുഞ്ഞുങ്ങൾ ആണെങ്കിൽ പിന്നെ, അമ്മമാരുടെ ജീവിതങ്ങളും പിന്നെ ഈ കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് ഈ കുഞ്ഞുങ്ങൾക്ക് ചുറ്റുമാണ്.

ഇത്തരത്തിലുള്ള ഒരു അമ്മയാണ് എന്റെ സ്കൂൾ കാലഘട്ടങ്ങളിലെ അടുത്ത കൂട്ടുകാരി ബിന്ദു. ബിന്ദുവിന് 15 വർഷം മുൻപ് ഒരു മോൻ ജനിച്ചു. അവൻ autistic ആയിരുന്നു. ഒപ്പം അവന് മറ്റ് ശാരീരിക പ്രശ്നങ്ങളും ഉണ്ടായിരുന്നു, കിഡ്നി സംബന്ധമായ രോഗങ്ങളും. അതുവരെ ടീച്ചർ ആയിരുന്ന ബിന്ദു ജോലി വേണ്ടെന്നുവച്ചു. അവനൊപ്പം വീട്ടിൽ കയറി. കുറെ നാളവൻ differently abled കുട്ടികളുടെ സ്കൂളിൽ പോകുമായിരുന്നു. ഒപ്പം ബിന്ദുവും. അവൻ ഒരു ഘട്ടം വരെയും hyperactive ആയിരുന്നു. നിയന്ത്രിച്ച് നിർത്താൻ, കൊണ്ടുപോകാൻ പ്രയാസം, മറ്റുള്ളവരോട് ഇവന് അടുപ്പം കുറവായിരുന്നു പൊതുവേ ഈ കുഞ്ഞുങ്ങൾ എല്ലാവരുമായി അടുക്കില്ലല്ലോ.

കഴിഞ്ഞ 15 വർഷമായി ബിന്ദുവിന്റെ ലോകം ഇവന് ചുറ്റുമായിരുന്നു. 24 മണിക്കൂറും ഇവനെ ചുറ്റിപ്പറ്റി. ആഹാരം കൊടുക്കൽ മരുന്നു കൊടുക്കൽ അങ്ങനെ അങ്ങനെ. ഇവനില്ലാതെ പുറത്തേക്ക് പോകുന്നത് നന്നേ ചുരുക്കം. ഒന്നിനും സമയമില്ലാത്ത ഒരു അവസ്ഥ. ടിവി കാണലില്ല പുസ്തകം വായിക്കൽ ഇല്ല സുഹൃത്തുക്കളെ കാണലില്ല വിവാഹങ്ങൾക്ക് പോകലില്ല ചുരുക്കിപ്പറഞ്ഞാൽ എങ്ങോട്ടും പോകില്ല. ഏതാണ്ട് 15 വർഷം മുൻപുള്ള ഒരു ലോകമാണ് ബിന്ദുവിന്റെ മനസ്സിൽ.  ഒരു ദിവസത്തിന്റെ 24 മണിക്കൂറും മകനുവേണ്ടി ദാനം ചെയ്തിരുന്ന ഒരു അമ്മയ്ക്ക് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പിന്നീടുള്ള ദിവസങ്ങളിലേക്ക് 24 മണിക്കൂറും തിരിച്ചു കിട്ടി. ബിന്ദുവിന്റെ മകൻ അന്ന് കടന്നുപോയി. കാല് ഉറപ്പിച്ച് നിന്ന ഇടം ഇളകി മാറിയത് പോലെ, സമയം ഇങ്ങനെ വെറുതെ ചുറ്റിനും, സമയം മുഴുവനും മകനുവേണ്ടി ചിട്ടപ്പെടുത്തിയിരുന്നത് ആണല്ലോ, സമയത്തെ തിരിച്ചുപിടിച്ച് ഉപയോഗിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു ഇനി, ഇത് ഒരു ബിന്ദു അല്ല ഇതുപോലെ എത്രയെത്ര ബിന്ദുമാർ, ഭിന്നശേഷി കുഞ്ഞുങ്ങൾ ജനിച്ച കഴിഞ്ഞാൽ പിന്നീട് കണ്ടുവരുന്നത് മിക്ക അമ്മമാരും ഇങ്ങനെയൊക്കെ തന്നെയാണ്.

മകൻ കടന്നുപോയത് അറിഞ്ഞു, ഞാൻ അവിടെ ചെന്നപ്പോൾ, രണ്ട് സന്ദർഭങ്ങളിലായി ബിന്ദു എന്നോട് പറഞ്ഞ രണ്ടു മൂന്നു കാര്യങ്ങൾ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ മനസ്സിലേക്ക് പൊന്തി പൊന്തി വരുന്നുണ്ട് :

"എന്റെ മോനെ കാണാൻ എനിക്ക് പരിചയമില്ലാത്ത കുറെ പേര് വരുന്നുണ്ട്, ഇവരെയൊന്നും ഞാൻ കണ്ടിട്ടേയില്ല"
മകൻ ജനിച്ചതിനു ശേഷം ബിന്ദു ലോകം കണ്ടിട്ടേ ഇല്ലല്ലോ പിന്നെയെങ്ങനെ വരുന്നവരെ അറിയും.

പിന്നീട് എന്നോട് പറഞ്ഞു :

" ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാൻ എന്റെ മനസ്സിലുണ്ട്, എനിക്ക് വാക്കുകൾ കിട്ടുന്നില്ല"

"ഞാനോർത്തു അറിയാവുന്ന വാക്കുകൾ പോലും ബിന്ദു ഉപയോഗിക്കുന്നതേ ഇല്ലല്ലോ, പിന്നെങ്ങനെ വാക്കുകൾ വരും, പുതിയ വാക്കുകൾക്കായി സംസാരിക്കുകയോ കാണുകയോ വായിക്കുകയോ ചെയ്യുന്നില്ലല്ലോ,'

ഞാൻ പറഞ്ഞു :

"കുറച്ചുകഴിഞ്ഞ് വായിച്ചു തുടങ്ങണം, ടിവി ഒക്കെ കണ്ടു തുടങ്ങണം ശ്രദ്ധിച്ചു തുടങ്ങണം. ജീവിതം മുന്നോട്ടു പോകണ്ടേ, ചെറുതായിട്ട് ഒക്കെ കാര്യങ്ങൾ ചെയ്തു തുടങ്ങണം."

അമ്മ എന്നാൽ വല്ലാത്തൊരു  സംഭവമാണ് അല്ലേ. അതിനങ്ങ് വല്ലാത്തൊരു ആഴമാണ്.

അമ്മയും കുഞ്ഞും - അടർത്താനാവാത്ത വൈകാരിക ബന്ധം (മാതൃദിന ചിന്തകൾ : ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ് ) 

അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു ….(ഓർമ്മകൾ: ജയൻ വർഗീസ്) 

അമ്മേ നീ (തൊടുപുഴ കെ ശങ്കർ മുംബൈ)

അമ്മക്കോലങ്ങൾ (കവിത: മാതൃദിന രചന-അമ്പിളി കൃഷ്ണകുമാർ)

വായിച്ചു തീരാത്ത പുസ്തകം (മാതൃദിന രചന: ജയശ്രീ പള്ളിക്കൽ)

അമ്മച്ചൂട് (മാതൃദിനരചന-രാജൻ കിണറ്റിൻകര )

പുഷ്ക്കരമുല്ല (മാതൃദിന പതിപ്പിലേക്കുള്ള രചന: സിന്ധു ടിജി)

അമ്മ മനസ്സില്‍ താരാട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഒരു സ്ത്രീ അമ്മയാകുന്നത് (മിനി ബാബു)

അമ്മയോര്‍മ്മകള്‍ (രാജു മൈലപ്രാ)

മാതൃസ്മരണ: സ്നേഹസ്പർശം (രാജീവ് പഴുവിൽ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക