Image

അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു ….(ഓർമ്മകൾ: ജയൻ വർഗീസ്)

Published on 09 May, 2025
അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു ….(ഓർമ്മകൾ: ജയൻ വർഗീസ്)

അമ്മയുടെ അപ്പൻ ആയിരുന്നു എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ ആദർശ പുരുഷൻ. ആറരയടിപൊക്കവും, അതിനൊത്ത വണ്ണവുമുണ്ടായിരുന്ന ആ വലിയ ശരീരത്തിനകത്ത് നിർമ്മലതയും, ദയയും നിറഞ്ഞഒരു മനസ്സായിരുന്നു ഉണ്ടായിരുന്നത്. വി. ടി. ഭട്ടതിരിപ്പാടിനെക്കുറിച്ചു കേട്ടിട്ടുള്ളത് പോലെ സ്വയം പഠിച്ചു നേടിയഅറിവ് കൊണ്ട് പതിവായി പള്ളിയിൽ വേദ പുസ്തകം വായിച്ചിരുന്നു. ഒറ്റമൂലി ചികിത്സയിൽഅതിവിദഗ്ദനായിരുന്ന അദ്ദേഹം പലരുടെയും തീരാ വ്യാധികൾ ചികിൽസിച്ചു ഭേദമാക്കിയിരുന്നെങ്കിലും, ഒരുപൈസ പോലും അതിന്റെ പേരിൽ പ്രതിഫലം സ്വീകരിച്ചിരുന്നില്ല. ( അപ്പനിൽ  നിന്ന് ലഭിച്ച അറിവ് വച്ച് കൊണ്ട്എന്റെ അമ്മയും പലരുടെയും രോഗങ്ങൾ ചികിൽസിച്ചു മാറ്റിയിട്ടുണ്ട്. ) തന്റെ അമ്മയും സഹോദരങ്ങളുംഅടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ അമരക്കാരനായിരുന്നു ഇദ്ദേഹവും. ചാത്തമറ്റത്തു തന്നെ പതിനെട്ടേക്കർവരുന്ന ഭൂമിയും വീടും ഇവർക്കുണ്ടായിരുന്നു. ഇവിടെ ജീവിക്കുമ്പോൾ, വല്യാപ്പന്റെ ഒരനുജൻ പ്രമാദമായ ഒരു കേസിൽ പ്രതിയാവുകയും, ആ കേസ് നടത്തപ്പിനായി കടം വാങ്ങിയ തുകകൾ വീട്ടുവാനായിട്ടും, സഹായികളായിഎത്തിയ ചിലരുടെ കുതന്ത്രങ്ങളിൽ അകപ്പെട്ടും, മൊത്തമായിക്കിടന്ന ഭൂമി വിറ്റ് ഭാഗം വച്ച് പിരിയേണ്ടി വരികയും, വല്യാപ്പന് കിട്ടിയ വീതം കൊണ്ട് എട്ടു മൈൽ ദൂരെ ഞാറക്കാട് എന്ന സ്ഥലത്തു കുറച്ചു സ്ഥലം വാങ്ങി അവിടെജീവിക്കുകയുമായിരുന്നു.

വല്യാപ്പന് മൂന്നു മക്കൾ. രണ്ടു പെണ്ണും, ഒരാണും  അതിൽ വല്യാപ്പന്റെ  അരുമയായ അതി സുന്ദരിയായ മൂത്തമകളായിരുന്നു എന്റെ 'അമ്മ. തനിക്കറിയാവുന്ന ചികിത്സകളും, ചിന്തകളും വല്യാപ്പൻ അമ്മയെ പഠിപ്പിച്ചിരുന്നു. അതാണ് ആകെ അമ്മക്ക് കിട്ടിയിട്ടുള്ള വിദ്യാഭ്യാസം. ധൈര്യവും ആത്മ വിശ്വാസവുമായിരുന്നു ഇതിൽ എടുത്തുപറയാവുന്ന രണ്ടു ഗുണങ്ങൾ. ഒരു പെണ്ണായിരുന്നിട്ടു കൂടി നീതിക്കു വേണ്ടി ആരുടെ മുന്നിലും നട്ടെല്ല് നിവർത്തിനിന്ന് സംസാരിച്ചിരുന്നു 'അമ്മ. ഏത് ഉഗ്ര വിഷമുള്ള പാമ്പിനെയും നിസ്സാരമായി 'അമ്മ അടിച്ചുകൊല്ലുമായിരുന്നു. കാട്ടു പ്രദേശമായിരുന്നതിനാൽ, പാമ്പുകളുടെ ശല്യം സാധാരണവുമായിരുന്നു. പത്തിവിടർത്തി ചീറ്റി നിൽക്കുന്ന മൂർഖൻ പാമ്പുകളെക്കണ്ട് ആണുങ്ങൾ ഓടിയകലുമ്പോൾ 'അമ്മ സധൈര്യംഅവിടെയെത്തി നിസ്സാരമായി അതിനെ അടിച്ചു കൊല്ലുമായിരുന്നു. അമ്മയെക്കണ്ടാൽ പാമ്പുകൾ തലതാഴ്ത്തുമായിരുന്നു എന്നും ആളുകൾ പറഞ്ഞിരുന്നു.

അമേരിക്കയിൽ നിന്ന് സ്വരുക്കൂട്ടിയ സമ്പാദ്യങ്ങൾ ഉപയോഗപ്പെടുത്തി നാട്ടിൽ ഞങ്ങൾ ഒരു വീട്പണിയിച്ചിരുന്നു. ആ വീട്ടിൽ അതിന്റെ അവകാശികളും അധികാരികളുമായി അമ്മയപ്പന്മാർ താമസിക്കുമ്പോൾഅവർക്കു ലഭിച്ചിട്ടുണ്ടാവുമായിരുന്ന മനഃസുഖം ഇവിടെ ഞങ്ങളായിരുന്നു ശരിക്കും അനുഭവിച്ചുകൊണ്ടിരുന്നത്.

ഇങ്ങനെ ഒരു വിധം ശാന്തമായി കാര്യങ്ങൾ നീങ്ങുന്നതിനിടയിൽ ഒരു ദിവസം 'അമ്മ വീണു. ഇതിനു ഏതാനുംദിവസം മുമ്പ് അമ്മയുടെ മൂന്നര പവൻ വരുന്ന സ്വർണ്ണമാല മോഡേൺ ബൈക്കിലെത്തിയ രണ്ടു യുവാക്കൾകവർന്നിരുന്നു. ഏതോ പച്ചമരുന്ന് തേടി റോഡിലൂടെ നടന്നു പോവുകയായിരുന്ന അമ്മയോട് ഈ യുവാക്കളിൽഒരാൾ വഴി ചോദിക്കുകയും, ഈ തക്കത്തിന് മറ്റെയാൾ മാല പൊട്ടിച്ചു കൊണ്ട് ബൈക്കിൽരക്ഷപെടുകയുമായിരുന്നു. ഈ പ്രായത്തിൽ ഇത് പോലെ സ്വർണ്ണം അണിഞ്ഞു നടക്കരുത് എന്ന് പല തവണയുംഞാൻ അമ്മയോട് പറഞ്ഞിരുന്നെങ്കിലും, 'അമ്മ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല.

മോഷ്ടാക്കൾ സഞ്ചരിച്ച മോട്ടോർ ബൈക്ക് ഞങ്ങളുടെ ബന്ധുവായ ഒരു സ്‌കൂൾ കുട്ടിയുടെ സ്വപ്നവാഹനമായിരുന്നു എന്നതിനാൽ ഒരു രസത്തിന് അവൻ കുറിച്ചു വച്ച വാഹന നമ്പർ കിട്ടിയതോടെ ബേബിയുടെമൂത്ത മകൻ സുനിൽ ഏതാനും കൂട്ടുകാരോടൊത്ത് കള്ളനെ കയ്യോടെ പിടി കൂടി പോലീസിൽ ഏൽപ്പിച്ചു. തോടുപുഴക്കടുത്തുള്ള ഒരുയർന്ന മുസ്ലിം കുടുംബത്തിലെ ഉമ്മ അദ്ധ്യാപികയും, ബാപ്പ എൻജിനീയറുമായിട്ടുള്ളദമ്പതികളുടെ ഏക സന്തതിയായിരുന്നു ഈ പയ്യൻ.

തക്കതായ നഷ്ട പരിഹാരം സ്വീകരിച്ചു കൊണ്ട് മകനെ കേസിൽ നിന്ന് ഒഴിവാക്കി തരണം എന്നഅപേക്ഷയുമായി  മാതാ പിതാക്കൾ വീട്ടിൽ വന്നു. ടീനേജ് കഴിയാത്ത ഒരു പയ്യന്റെ ഭാവിയെ ഓർത്ത് കൊണ്ട്ഞങ്ങൾ സമ്മതിച്ചുവെങ്കിലും, നല്ലൊരു ഇരയെ കടിച്ചു കീറാൻ കിട്ടിയ അവസരം ഉപേക്ഷിക്കുവാൻപോലീസുകാർ തയാറാവാതിരുന്നത് കൊണ്ട് യുവാക്കൾ ജയിലിലായി.

ഇതോടെ മാനസികമായും, ശാരീരികമായും തകർന്നു പോയ 'അമ്മ അധികം വൈകാതെ ഒരു വശം തളർന്നുവീണു പോയി. ഞാനും, ഭാര്യയും, റോയിയും നാട്ടിലെത്തി അമ്മയെ കണ്ടു. ഏതൊരു ഉഗ്ര മൂർഖനെയുംഒറ്റയടിക്ക്  കാല പുരിക്ക് അയച്ചിരുന്ന ആ ധീര വനിത, അനിതരസാധാരണമായ ആകാര ഭംഗി കൊണ്ട്ആരെയും ആകർഷിച്ചിരുന്ന ആ തന്റേടക്കാരി, ചക്രവർത്തിമാർ താണിറങ്ങുകയും, സൗന്ദര്യ ധാമങ്ങൾചമയങ്ങൾ അഴിച്ചു വയ്‌ക്കുകയും ചെയ്ത മഹാ കാല വഴിയിലൂടെ യാത്രക്കൊരുങ്ങി വളഞ്ഞു കോടി വായിൽനിന്ന് ഞോള ഇറ്റിച്ച് ഒരു കിടപ്പു രോഗിയായി രണ്ടു വർഷത്തോളം തളർന്നു കിടന്നു.

നാട്ടിൽ വീടും കൂടുമുള്ള എല്ലാ പ്രവാസികളെയും ഞെട്ടിച്ചു കൊണ്ട് ഏതെങ്കിലും പാതിരാത്രിയിൽ ഇടിവെട്ട്പോലെ കടന്നു വരാറുള്ള ആ ഫോൺവിളി എന്നെയും തേടിയെത്തി. " അമ്മയ്‌ക്ക്‌ സീരിയസ് ആണ്കാണണമെങ്കിൽ ഉടൻ വരണം " അനുജൻ ബേബിയാണ് അങ്ങേത്തലക്കൽ. ഞാനും മേരിക്കുട്ടിയും, ഞങ്ങളുടെമകൾ ആശയും, റോയിയും പോകാൻ തീരുമാനിച്ചു. മകന്റെ കൊച്ചു കുട്ടികൾ നിയയും, ഡിലനും, മൂന്നാമതെത്തിയ ആറു മാസം തികയാത്തവൾ മിലയും, തനിച്ചാവുന്നത് ഒഴിവാക്കാൻ മകൻ യാത്ര വേണ്ടെന്ന്വച്ചു.

മക്കളെ പെറ്റു വളർത്തി ലാളിച്ച് ഓമനിക്കുന്ന മാതാ പിതാക്കൾ അവസാന കാലത്ത് അവരുടെ തണലിൽജീവിക്കാമെന്നും, അവരുടെ മടിയിൽ തല വച്ച് മരിക്കാമെന്നുമുള്ള ഒരു നിശബ്ദ സ്വപ്നം കാത്തുസൂക്ഷിക്കുന്നുണ്ടാവണം. പരിഷ്‌കൃത സമൂഹങ്ങളിലെ മോഡേൺ ജീവിത രീതികളിൽ അമ്മയപ്പന്മാർ വെറുംഎടുക്കാത്ത നാണയങ്ങളായി അവഗണിക്കപ്പെട്ടു പോവുകയാണ്. പുരാവസ്തു കേന്ദ്രങ്ങൾ പോലെ മുളച്ചുപൊന്തുന്ന വൃദ്ധ സദനങ്ങളിലെ നിശബ്ദ നെടുവീർപ്പുകളിലും, കൺതടങ്ങളിൽ നിറഞ്ഞു കൂടുന്നകാണാക്കണ്ണീരിലും ഞാനും, നിങ്ങളും ഉൾക്കൊള്ളുന്ന മക്കൾക്കൂട്ടത്തിന് വരുവാനുള്ള നാളെകളുടെ അനുഭവതോറ്റങ്ങളാണ് പാടിത്തീർക്കുന്നതെന്ന് ഒരു മക്കളും ഇന്നറിയുന്നില്ല. എല്ലാ ന്യായീകരണങ്ങളോടെയുംമാതാപിതാക്കളെ വഴിയിലുപേക്ഷിച്ചു ജീവിത സാഹചര്യങ്ങളുടെ പുത്തൻ പച്ചപ്പുകൾ തേടി പോകുന്നഞാനുൾപ്പെടെയുള്ള എല്ലാ മക്കളെയും ' മുലപ്പാലിന്റെ ശാപം ' പിൻ തുടരുന്നുണ്ടെന്നാണ് എന്റെ സുചിന്തിതമായഅഭിപ്രായം.

നെടുമ്പാശേരിയിൽ  ഇറങ്ങിയ ഉടനെ ഞങ്ങൾ വീട്ടിൽ വിളിച്ചു. അമ്മയുടെ ജീവനുള്ള ശരീരം അവസാനമായിഒന്ന് കൂടെ കാണാൻ കഴിഞ്ഞേക്കുമെന്ന ഞങ്ങളുടെ പ്രതീക്ഷകളെ തകർത്തെറിഞ്ഞു കൊണ്ട് തലേ ദിവസംമൂന്നു മണി കഴിഞ്ഞ നേരത്ത് 'അമ്മ യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു. ഞങ്ങളുടെ കണ്ണുകളിൽ ഊറിക്കൂടിയകദനത്തിന്റെ കണ്ണീർ ജലം കവിളിലൂടെ ഒലിച്ചിറങ്ങുമ്പോൾ  അത് മറ്റാരും കാണാതെ ഓരോരുത്തരും മറച്ചുപിടിക്കുമ്പോൾ എന്റെ മകൾ മാത്രം അവളുടെ ബാല്യ കാല സ്‌മരണകളിൽ കെട്ടു പിണഞ്ഞു കിടക്കുന്നതീവ്രമായ വാത്സല്യത്തിന്റെ താരാട്ടു കേട്ടാവണം, പരിസരം മറന്നു പൊട്ടിക്കരഞ്ഞു പോയി.

കനം തൂങ്ങിയ പ്രഭാതത്തിന്റെ കണ്ണീരല വകഞ്ഞു മാറ്റി ഞങ്ങൾ വീട്ടിലെത്തുമ്പോൾ എല്ലാം ശാന്തം. എല്ലാകോണുകളിൽ നിന്നും ഉയരുന്ന തേങ്ങലുകൾ മാത്രം സ്പന്ദിച്ചു നിൽക്കുന്ന വീട്ടിൽ തലേ ദിവസം തന്നെഏർപ്പാടാക്കിയ സ്‌പടിക സജ്ജനയിൽ 'അമ്മ ഉറങ്ങുന്നു. രണ്ടു വർഷക്കാലം രോഗിയായിക്കിടന്നതിന്റെവൈവശ്യം ഒന്നുമില്ലാതെ, ആരെയും കൂസാത്ത അസാമാന്യ ധീരതയുടെ ആ ആൾ രൂപം,  ആദർശ ധീരനായഅപ്പന്റെ ആ ഓമന മകൾ,  സുന്ദരിയായി, സുസ്‌മേര വദനയായി ഉറങ്ങുകയാണ്, ഞങ്ങളുടെ പാദ പതനനാദത്തിന് ഇനിയൊരിക്കലും കാതോർക്കാതെ ഉറങ്ങുകയാണ്!

അതെ, ഉറങ്ങുകയാണ്.

എട്ടു മക്കൾ പിറന്ന അമ്മയുടെ ഏഴു മക്കളും അന്ന് ജീവിച്ചിരിപ്പുണ്ട്. ഞങ്ങളുടെ ഒരു കുഞ്ഞനുജൻ രണ്ടു വയസ്തികയുന്നതിന് മുമ്പ് അപസ്മാര രോഗത്താൽ മരിച്ചു പോയിരുന്നു. ചെകുത്താന്മാർ ഉണ്ടാക്കുന്നതാണ്അപസ്മാര രോഗം എന്ന് വിശ്വസിച്ചിരുന്ന 'അമ്മ ചെകുത്താന് ചോര കൊടുത്താൽ രോഗ ശമനം ഉണ്ടാവുമെന്ന്എന്നെയും വിശ്വസിപ്പിച്ചിരുന്നതിനാൽ, കുട്ടിക്ക് ഇളക്കം ഉണ്ടായ ഒരവസരത്തിൽ അന്ന് ടീനേജിലെത്താത്തഞാൻ എന്റെ വിരൽ ബ്ലേഡ് കൊണ്ട് സ്വയം മുറിച്ച് അതിൽ നിന്നുള്ള ചോര കുഞ്ഞിന്റെ ചോരിവായിൽ ഇറ്റിച്ചുകൊടുത്തിരുന്നു. അത് കൊണ്ടൊന്നും യാതൊരു പ്രയോജനവും കിട്ടാതെ സുന്ദര രൂപനായിരുന്ന ആ ഓമനഞങ്ങൾക്കെല്ലാം മുമ്പേ അരങ്ങൊഴിയുകയായിരുന്നു.

അമ്മയുടെ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ച് കടിഞ്ഞൂൽ പുത്രനായ എന്റെ സാന്നിധ്യത്തിൽ മരിക്കാൻസാധിക്കുകയാണെങ്കിൽ ആത്മാവിന്റെ ആകാശ യാത്രകളിൽ ഉണ്ടാവാനിടയുള്ള തടസ്സങ്ങളെഅതിജീവിക്കുവാൻ അമ്മയുടെ ആത്മാവിന് സാധിക്കുമെന്ന് പറഞ്ഞിരുന്നു. രോഗിയായി കിടക്കുമ്പോൾ  ഇത്പറഞ്ഞ അമ്മയോട് : '' അമ്മ ധൈര്യമായി പൊയ്‌ക്കോ, തക്ക സമയത്ത് ഞാനുണ്ടാവും " എന്ന്പറഞ്ഞിരുന്നെങ്കിലും, ആ വാക്കു പാലിക്കുവാൻ കഴിയാതെ അമ്മയുടെ മരണ സമയത്ത്‌ ഞാൻ ഏതോആകാശത്തിൽ എവിടെയോ ആയിരുന്നുവല്ലോ ?

ഉറക്കെ ഒന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു എനിക്ക്. നെഞ്ചകം നിറഞ്ഞു തികട്ടിയെത്തുന്ന കരച്ചിലിന്റെസാന്നിധ്യം ഞാൻ തിരിച്ചറിയുന്നുമുണ്ട്. ആ ശബ്ദം പുറത്തു വരാൻ അനുവദിച്ചാൽ എന്നെ നോക്കി നിൽക്കുന്നഎന്റെ സഹോദരങ്ങളെ നിയന്ത്രിക്കുവാൻ ആർക്കും സാധിക്കുകയില്ലെന്ന് എനിക്കറിയാം. അവർക്കില്ലാത്ത ഒരുപ്രത്യേകതയും എനിക്കില്ല എന്ന് എനിക്കറിയാമായിരുന്നെങ്കിലും, എന്നെ ഒരു റോൾ മോഡലായിട്ടാണ് എന്നുംഅവർ കണ്ടിരുന്നത് എന്നതിനാൽ അവരെ കരയിപ്പിക്കാതെ നോക്കേണ്ടത്ത് എന്റെ കടമയാണെന്ന് ഞാൻവിശ്വസിച്ചു. എന്റെ നെഞ്ച് ഉണർന്നു താഴുന്നതും, കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴികിയിറങ്ങുന്നതും സ്വയംഅറിയുമ്പോൾത്തന്നെ  ഒരു തേങ്ങൽ പോലും പുറത്തേക്കു തെറിക്കാതെ ഞാനാടക്കി  നിർത്തി. ( എന്റെമസിലുകൾ വലിഞ്ഞു മുറുകിയിട്ടാണ് കാണപ്പെട്ടിരുന്നതെന്ന് പിന്നീട് ഭാര്യ തന്നെ പറയുകയുണ്ടായിട്ടുണ്ട്.)

അര ഡസനിലധികം അച്ചന്മാരുടെ സാന്നിധ്യത്തിൽ അമ്മയുടെ ശവമടക്ക് നടന്നു. അനീഷിന്റെയും, കുഞ്ഞമ്മയുടെയും കല്ലറകൾക്കു നടുവിൽ അമ്മയും ശവക്കോട്ടയിലെ ചുവന്ന മണ്ണിൽ അമർന്നു. ഒരുകാര്യസ്ഥനെപ്പോലെ അപ്പൻ എല്ലായിടത്തും ഉണ്ടായിരുന്നു. തന്നിൽ നിക്ഷിപ്‌തമായ ഒരു ഉത്തരവാദിത്വംനിർവഹിക്കുന്ന ഒരുദ്യോഗസ്ഥന്റെ ഭാവമായിരുന്നു അപ്പന്റെ മുഖത്ത്. തന്റെ സന്തത സഹചാരിയായഷൈജുവിനേയും കൂട്ടി ശവക്കോട്ടയിലോളം അപ്പൻ വന്നിരുന്നു. അപ്പോളൊന്നും ഒരു തുള്ളി കൊണ്ട് പോലുംനിറയാതിരുന്ന ആ കണ്ണുകൾ വീട്ടിലെത്തി സ്വന്തം മുറിയടച്ചതിന് ശേഷം രണ്ടു നീർച്ചോലകളായിമാറിയിട്ടുണ്ടാവണം. അടച്ച മുറിയിൽ നിന്നും പുറത്തേക്ക് തെറിച്ച തേങ്ങൽ ചീളുകളിൽ നിന്ന് ഒരു ജീവിതകാലത്തിന്റെ ഓർമ്മപ്പൂവുകൾ ചിതറി വീഴുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.

ഓരോ ജീവിയെക്കൊണ്ടും ' നീയൊരു അനാഥനാണ് ' എന്ന പ്രപഞ്ച സത്യം സ്വയം ബോധ്യപ്പെടുത്തുന്നസന്ദർഭമാണ് അതിന്റെ മാതാപിതാക്കളുടെ മരണം. തന്റേതായ യാതൊരു പങ്കുമില്ലാതെ അതു സ്വന്തംജീവിതത്തിലേക്കു കടന്നു വരുമ്പോൾ, തനിക്കു വേണ്ടി കാത്തു വച്ച ഒരു പാൽക്കുടത്തിന്റെ സ്വപ്‌നം കൂടിഅതിന്റെ ആത്മാവ് പേറുന്നുണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ കാത്തിരിക്കുന്ന ഒരു ചിറകിൻ കീഴിലെ ഇളംചൂടിന്റെ സുരക്ഷിതത്വ ബോധം.

മനുഷ്യൻ ഉൾപ്പടെ സസ്തനികളായ ചില ജീവികളെങ്കിലും അമ്മപ്പാലിന്റെ മുല ഞെട്ടുകൾ നിസ്സഹായനായശിശുവിന്റെ ചൊരി വായിലേക്ക് എത്തിച്ചു കൊടുക്കുമ്പോൾ, അതിനു സാധിക്കാതെ നാല് കാലിൽ ഉയർന്നുനിൽക്കുന്ന  'അമ്മ മൃഗങ്ങളുടെ മുല ഞെട്ടുകൾ എത്തിപ്പിടിക്കാനുള്ള ആത്മ ചോദനം അകത്തുള്ളത്കൊണ്ടാണ്, നാൽക്കാലികളുടെ കുട്ടികൾ അതിന്റെ ആദ്യ പ്രവർത്തിയായി മുടന്തി എഴുന്നേക്കുന്നത് തന്നെ!

ഇവിടെ ദൈവ സ്നേഹം നറും പാലായി ചുരന്നൊഴുകുന്നു ! നിസ്സാരനും, നിസ്സഹായനുമായ ഓരോ ജീവിക്കുംവേണ്ടി ഈ സുരക്ഷിതത്വ ബോധ വലയം വിഭാവനം ചെയ്‌യുകയും, പ്രയോജകന് പോലും അജ്ഞാതമായഅനേകം സാഹചര്യങ്ങളിലൂടെ അത് നടപ്പിലാക്കുകയും ചെയ്‌യുന്ന പ്രപഞ്ചാത്മാവ് തന്നെയാണ്, നിത്യസത്യമായി നില നിന്ന് കൊണ്ട് ' നീ അനാഥനല്ല ' എന്ന അവബോധം അവനിൽത്തന്നെ സൃഷ്ടിച്ചു കൊണ്ട്  വീണ്ടും അവനെ ഇവിടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് കണ്ടെത്താൻ കഴിഞ്ഞതോടെ എനിക്കന്ന്ആശ്വസിച്ച് സുഖമായി ഉറങ്ങാൻ കഴിഞ്ഞു. 

അമ്മേ നീ (തൊടുപുഴ കെ ശങ്കർ മുംബൈ)

അമ്മക്കോലങ്ങൾ (കവിത: മാതൃദിന രചന-അമ്പിളി കൃഷ്ണകുമാർ)

വായിച്ചു തീരാത്ത പുസ്തകം (മാതൃദിന രചന: ജയശ്രീ പള്ളിക്കൽ)

അമ്മച്ചൂട് (മാതൃദിനരചന-രാജൻ കിണറ്റിൻകര )

പുഷ്ക്കരമുല്ല (മാതൃദിന പതിപ്പിലേക്കുള്ള രചന: സിന്ധു ടിജി)

അമ്മ മനസ്സില്‍ താരാട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഒരു സ്ത്രീ അമ്മയാകുന്നത് (മിനി ബാബു)

അമ്മയോര്‍മ്മകള്‍ (രാജു മൈലപ്രാ)

മാതൃസ്മരണ: സ്നേഹസ്പർശം (രാജീവ് പഴുവിൽ)

കല്യാണ പിറ്റേന്ന് (മാതൃദിന രചന-റഹിമാബി മൊയ്തീൻ)

അമ്മയും കുഞ്ഞും - അടർത്താനാവാത്ത വൈകാരിക ബന്ധം (മാതൃദിന ചിന്തകൾ : ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ് )

അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ (കവിത: എ.സി.ജോർജ്)

അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു ….(ഓർമ്മകൾ: ജയൻ വർഗീസ്)

അമ്മയെ വായിക്കുമ്പോൾ (മാതൃദിന രചന: രമാ പിഷാരടി)

ഹാപ്പി ഡെലിവറി ആനിവേഴ്‌സറി (മാതൃദിന സ്മരണ: രേഖാ ആനന്ദ്)

അമ്മതൻ ഹൃദയച്ചെപ്പ് (മാതൃദിനരചന - ആനന്ദവല്ലി ചന്ദ്രൻ)

അമ്മയിൽനിന്നും എത്ര ദൂരം (മാതൃദിന രചന: ചിഞ്ചു തോമസ്)

 

ഓർമകൾ ഓരോരുത്തരിലും നിറഞ്ഞിരിക്കും- അമ്മ ഓർമ (സജിത ചന്ദ്രിക)
 

Join WhatsApp News
Sudhir Panikkaveetil 2025-05-09 12:08:39
ഓർമ്മകളുടെ സുഗന്ധവും മധുവും നിറയുന്ന പൂക്കൾ വാക്കുകൾകൊണ്ട് വിരിയിക്കുന്നു അനുഗ്രഹീത എഴുത്തുകാരൻ ശ്രീ ജയൻ വർഗീസ്. അമ്മയെ ഓർക്കാതെ ഒരു ദിവസം പോലും ആർക്കും പിന്നിടാൻ കഴിയില്ല. കൂടെയില്ലെങ്കിലും കൂടെയുള്ള ദിവ്യ സ്നേഹത്തിന്റെ സുരക്ഷയിൽ എല്ലാവരും കഴിയുന്നു. അമ്മയുടെ ആത്മാവിനു ശാന്തി നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക