ഓരോ ജന്മദിനത്തിലും, ഫേസ്ബുക്കിലും മെസ്സഞ്ചറിലും വാട്സാപ്പിലും,
മനോഹരമായ കേക്കിന്റെയും പൂക്കളുടെയും ചുവപ്പു ഹൃദയ ചിഹ്നങ്ങളുടെയും അകമ്പടിയോടെ
ഹാപ്പി ബെർത്ഡേ, മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ എന്നീ മെസ്സേജുകൾ വന്നു നിറയുമ്പോൾ വർഷങ്ങൾക്ക് മുൻപ് എനിക്ക് ജന്മം നൽകാൻ പ്രാണവേദനയോടെ അലറിക്കരഞ്ഞ അമ്മയുടെ രൂപം മനസ്സിൽ തെളിയും .
അതിൽ പിന്നെ ആരുടെ പിറന്നാൾ ആണെങ്കിലും അവർക്ക് പിറന്നാൾ ആശംസകൾ നേരുന്നതോടൊപ്പം അവരുടെ അമ്മയ്ക്ക് പ്രസവദിന വാർഷിക ആശംസകൾ നേരുന്നത്
പതിവാക്കി .( Happy Delivery Anniversary)
കൂട്ടുകാരികൾ ,ബന്ധുക്കൾ ഒക്കെ അവരുടെ മക്കളുടെ പിറന്നാൾ ദിനം മക്കളുടെ ഫോട്ടോ ഫേസ്ബുക്കിൽ ഇടുമ്പോൾ കമന്റ് ബോക്സിൽ മക്കൾക്ക് ആശംസകൾ നിറയുമ്പോൾ എനിക്ക് ആ അമ്മമ്മാരോട് സഹതാപം തോന്നും .അവരുടെ പ്രാധാന്യം മറന്നുപോയ പാവങ്ങൾ .
അപ്പോൾ ഞാൻ അവരോടു അമ്മയായതിന്റെ വാർഷികത്തിൽ ആശംസകൾ എന്ന് പറയും.
കമന്റ് ബോക്സിൽ മക്കൾക്കായി നിറഞ്ഞ പിറന്നാൾ ആശംസകൾ ,
ഹൃദയം നിറഞ്ഞു തുളുമ്പുന്ന വാത്സല്യത്തോടെ ഓരോന്നായി ലൈക് ചെയ്തു നീങ്ങേ അപരിചിതമായ ആ ആശംസ കണ്ടു അവർ ഒരു നിമിഷം പകച്ചുപോകും .അടുത്ത നിമിഷം എനിക്കായ് തെളിയുന്ന ഹൃദയചിഹ്നത്തിൽ ,പണ്ട് മരുന്നിന്റെ ഗന്ധം നിറഞ്ഞ ഏതോ ആശുപത്രി മുറിയിൽ പേറ്റുനോവിൽ അലറിക്കരഞ്ഞ ഓർമ്മയിൽ ആ പാവങ്ങൾ വിതുമ്പുന്നതു ഞാൻ കാണും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജന്മദിനത്തിൽ വിലപ്പെട്ട സമ്മാനങ്ങൾ നൽകി അവരെ സ്നേഹം കൊണ്ട് മൂടുമ്പോൾ ഓർക്കണേ ..അവർക്ക് ജന്മം നൽകാൻ നിങ്ങളുടെ ഭാര്യ പ്രാണവേദനയോടെ അലറിക്കരഞ്ഞതിന്റെ വാർഷികം കൂടെയാണെന്ന് ..അവർക്ക് കുറച്ചുകൂടെ സ്നേഹം നൽകണേ..
പലകാരണങ്ങൾകൊണ്ട് വിവാഹമോചനം നേടി അകന്നു കഴിയുന്നവർ തങ്ങളുടെ മക്കളുടെ പിറന്നാൾ ദിനത്തിൽ ആ കുഞ്ഞാണ് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിധി എന്നുള്ള രീതിയിൽ പോസ്റ്റുകൾ ഇടുമ്പോൾ ഞാൻ ഓർക്കും ഏറ്റവും വിലപ്പെട്ട നിധി സമ്മാനിച്ച ആ കാരണം മാത്രം പോരെ എല്ലാ വെറുപ്പും മറന്നു പരസ്പ്പരം സ്നേഹിക്കാൻ എന്ന് .
ആ ചിന്തയിൽ പരസ്പ്പരം വെറുപ്പുകൾ മറന്നു അകന്നു കഴിയുന്ന ലോകത്തുള്ള അനേകമനേകം മാതാപിതാക്കൾ ഒന്നാകണം എന്നും ഞാൻ ആഗ്രഹിക്കാറുണ്ട് .
ഇതുവായിക്കുന്ന പ്രിയപ്പെട്ട വായനക്കാർ ഓരോ ജന്മദിനത്തിലും കൂട്ടുകാരോടൊപ്പമുള്ള കേക്ക് കട്ടിങ് ആഘോഷങ്ങളുടെ തിരക്കിലും ആ ദിനം ജന്മം നൽകിയവരുടെ കൂടെ വിശേഷദിനമാണെന്ന ഓർമ്മയിൽ മനസ്സുകൊണ്ട് നമിച്ചു സ്നേഹവാക്കുകൾ എങ്കിലും സമ്മാനമായി നൽകണേ എന്നും ഞാൻ ആഗ്രഹിക്കുന്നു .
തിരിച്ചറിവ്
*************
വർഷങ്ങൾക്കപ്പുറം ഒരു ഓപ്പറേഷൻ തിയേറ്ററിൽ സ്റ്റെറിലൈസ് ചെയ്ത കത്തി എന്റെ അമ്മയുടെ ഉദരം നീളത്തിൽ കീറുമ്പോൾ ,ആ മുറിവ് ഹൃദയത്തിലേറ്റിക്കൊണ്ടു എന്റെ മുഖം കാണാൻ പുറത്തു നെഞ്ചുപിടഞ്ഞു കാത്തു നിന്ന അച്ഛന്റെയും,മുറിവുകൾ സന്തോഷത്തോടെ ഏറ്റുവാങ്ങി തളർന്നുകിടന്ന അമ്മയുടെയും വിശേഷദിനം എന്റെ മാത്രം ദിനമെന്ന ചിന്തയിൽ ,പുതിയ ഉടുപ്പും ,അതിന് ചേരുന്ന നിറത്തിൽ വളകളും,മാലയും അണിഞ്ഞു , അഭിമാനത്തോടെ തലയുയർത്തി,പച്ച വർണ്ണക്കടലാസിൽ പൊതിഞ്ഞ പാരീസ് മിട്ടായി പാക്കറ്റുമായി ടീച്ചേർസ് റൂമിൽ പോയിരുന്ന കൊച്ചുകുട്ടിയുടെ ശിരസ്സ് പുതിയ തിരിച്ചറിവിൽ താണുപോകുന്നു .
ആ തിരിച്ചറിവിൽ എന്റെ ഒരു ജന്മദിനത്തിൽ , മാതാപിതാക്കൾക്ക് സമർപ്പിച്ചു പോസ്റ്റ് ചെയ്ത ഒരു ചെറുകവിത ഇ മലയാളിയുടെ വായനക്കാർക്കായി സമർപ്പിക്കുന്നു .ഈ സന്ദേശം പ്രചരിപ്പിക്കാൻ വേദി തന്നതിന് ഇ മലയാളി മാഗസിൻ അണിയറപ്രവർത്തകർക്ക് ഒത്തിരി സ്നേഹത്തോടെ നന്ദി അർപ്പിക്കുന്നു .
ജന്മദിനം
**********
കുഞ്ഞുനാളിൽ എൻജന്മനാളിൽ
പുത്തനുടുപ്പും അതിനൊത്ത വളകളും
അണിഞ്ഞുഞാനോടികളിച്ച നാളിൽ
എല്ലാരും ചൊല്ലിയ ആശംസകൾ
കേൾക്കവേ അന്നുഞാനോർത്തിരുന്നു
എൻ ജന്മദിനം എൻ വിശേഷദിനം.
ഇന്ന് തിരിച്ചറിഞ്ഞീടുന്നു ഞാൻ
പേറ്റുനോവാൽ അമ്മ കരഞ്ഞദിനം,
മൂർച്ഛയേറിയൊരു കത്തി തന്റെ ,
ഉദരം നെടുകെ പിളർന്നനേരം,
എൻ മുഖം കാണാൻ കൊതിച്ചു പാവം,
നീറും നോവുകളെല്ലാം സഹിച്ച ദിനം.
ആ നീറുംമുറിവുതൻഹൃത്തിലേറ്റി
ആധിയാലേറെയുരുകിയച്ചൻ
പിന്നെയെൻമുഖം കണ്ടു ചിരിച്ചദിനം
ആ ദിനത്തിന്റെ ഓർമ്മദിനം
അവരെ സ്തുതിക്കേണ്ടപുണ്യദിനം
************
അമ്മയ്ക്ക് മാതൃത്വം നൽകുന്ന അച്ഛനെയും മനസ്സുകൊണ്ട് നമിക്കാതെ ഒരു മാതൃദിന സന്ദേശവും പൂർണ്ണമാവില്ലെന്നും ഞാൻ വിശ്വസിക്കുന്നു .
സ്നേഹപൂർവ്വം
അമ്മേ നീ (തൊടുപുഴ കെ ശങ്കർ മുംബൈ)
അമ്മക്കോലങ്ങൾ (കവിത: മാതൃദിന രചന-അമ്പിളി കൃഷ്ണകുമാർ)
വായിച്ചു തീരാത്ത പുസ്തകം (മാതൃദിന രചന: ജയശ്രീ പള്ളിക്കൽ)
അമ്മച്ചൂട് (മാതൃദിനരചന-രാജൻ കിണറ്റിൻകര )
പുഷ്ക്കരമുല്ല (മാതൃദിന പതിപ്പിലേക്കുള്ള രചന: സിന്ധു ടിജി)
അമ്മ മനസ്സില്‍ താരാട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)
ഒരു സ്ത്രീ അമ്മയാകുന്നത് (മിനി ബാബു)
അമ്മയോര്‍മ്മകള്‍ (രാജു മൈലപ്രാ)
മാതൃസ്മരണ: സ്നേഹസ്പർശം (രാജീവ് പഴുവിൽ)
കല്യാണ പിറ്റേന്ന് (മാതൃദിന രചന-റഹിമാബി മൊയ്തീൻ)
അമ്മയും കുഞ്ഞും - അടർത്താനാവാത്ത വൈകാരിക ബന്ധം (മാതൃദിന ചിന്തകൾ : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് )
അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ (കവിത: എ.സി.ജോർജ്)
അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു ….(ഓർമ്മകൾ: ജയൻ വർഗീസ്)
അമ്മയെ വായിക്കുമ്പോൾ (മാതൃദിന രചന: രമാ പിഷാരടി)
ഹാപ്പി ഡെലിവറി ആനിവേഴ്‌സറി (മാതൃദിന സ്മരണ: രേഖാ ആനന്ദ്)
അമ്മതൻ ഹൃദയച്ചെപ്പ് (മാതൃദിനരചന - ആനന്ദവല്ലി ചന്ദ്രൻ)
അമ്മയിൽനിന്നും എത്ര ദൂരം (മാതൃദിന രചന: ചിഞ്ചു തോമസ്)
ഓർമകൾ ഓരോരുത്തരിലും നിറഞ്ഞിരിക്കും- അമ്മ ഓർമ (സജിത ചന്ദ്രിക)