അമ്മമ്മക്കുഞ്ഞും ഉണ്ണിക്കുട്ടനും
*********************************
അവന്റെ മനസ്സിൽ നിറഞ്ഞത് മുഴുവൻ അമ്മമ്മയുടെ ചിരികളായിരിക്കണം. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കുലുങ്ങി കുലുങ്ങി ചിരിക്കുന്ന, മിക്കവാറും കുഞ്ഞുങ്ങളെപ്പോലെ കുസൃതിക്കാട്ടുന്ന മനോഹരമായി ചിരിക്കുന്ന അവന്റെ അമ്മമ്മ.
സന്ധ്യക്ക് നിലവിളക്കിന് മുൻപിലിരുന്ന് നാമം ചൊല്ലുന്ന അമ്മ ആ വരികളിലെത്തുമ്പോൾ ഒളിക്കണ്ണിട്ട് എന്നെ നോക്കും. ഞാൻ അപ്പോൾ പൊട്ടിച്ചിരിക്കും.
"അമ്മേ... ദൈവത്തിനോട് തമാശ കാണിക്കല്ലേ " ചിരിക്കൊടുവിൽ ഞാൻ അമ്മയെ ശാസിക്കും.
മഹിഷാസുരമർദ്ദിനി സ്തോത്രം എത്തിയാൽ അമ്മ തനിയെ പുഞ്ചിരിക്കും, ചിലപ്പോൾ പൊട്ടിച്ചിരിക്കും. അതിനൊരു കാരണമുണ്ട്.
"ഭഗവതി ഹേ ശിതികണ്ഠ കുടുംബിനി
ഭൂരി കുടുംബിനി ഭൂരി കൃതേ "
രണ്ടര വയസ്സ്കാരൻ മോൻ കളികഴിഞ്ഞു വരാന്തയിലെത്തിയ ഒരു സന്ധ്യാനേരത്ത് അമ്മമ്മയുടെ നാമത്തിൽ ഭൂരി കേട്ടതും നാവിൽ വെള്ളമൂറി അടുക്കളയിലെത്തിയ മോൻ "അമ്മേ ഭൂരി "
"ഭൂരിയോ? പോയി കുളിച്ച് വരൂ ആദ്യം... എന്നിട്ട് വന്നിട്ട് ദോശ കഴിക്കാം.." ഞാൻ അല്പം ഉച്ചത്തിൽ ശാസിച്ചു.
ദോശയോ? ഭൂരി ആണെന്ന് പറഞ്ഞല്ലോ?
ആര്?
"അമ്മമ്മ"
അമ്മമ്മ നാമം ചൊല്ലുകയാണല്ലോ?
"ഹും.. അമ്മമ്മ നാമം ചൊല്ലുമ്പോൾ പോലും പറഞ്ഞല്ലോ ഇന്ന് ഭൂരി കുടുംബ മാണെന്ന് "
അവൻ ചുണ്ട് കോട്ടി പിടിച്ച് വാശി പിടിച്ച് കരയാൻ തുടങ്ങി.
പുറത്ത് അമ്മയുടെ പൊട്ടിച്ചിരിയും...
എനിക്കൊന്നും അപ്പോൾ മനസ്സിലായില്ല.
അമ്മ നിർത്താതെ ചിരിക്കുന്നു. ഞാൻ ചട്ടുകവും പിടിച്ച് വരാന്തയിലെത്തി. നാമം ചൊല്ലിക്കഴിഞ്ഞ് അമ്മ വെറുതെ ഇരിക്കുന്നുണ്ടായിരുന്നു. അമ്മേ.. അവനോട് എന്തിനാ ഭൂരി ആണെന്ന് പറഞ്ഞത്. അമ്മ വീണ്ടും കുലുങ്ങി കുലുങ്ങി ചിരി തുടങ്ങി. അവസാനം ആ ചിരിക്കിടയിലും മുക്കിയും മൂളിയും ആ വരി പറഞ്ഞൊപ്പിച്ചു .
ആ വരിയിലെത്തിയപ്പോഴാണ് കുഞ്ഞ് മോൻ സ്റ്റെപ്പിലിത്തിയത്.
ആഹാ! ഭൂരി എന്ന് അപ്പോഴേ പറഞ്ഞത് കേട്ട് ഞാനിത് പ്രതീക്ഷിച്ചു.
ഞാനും അപ്പോൾ ചിരിച്ചിട്ടാണ് പറഞ്ഞത്..
"ഹിഹിഹി ഇന്ന് ഭൂരി കുടുംബമല്ല,
ദോശ കുടുംബിനി ദോശ കൃതേ " അവിടെയാകെ ഒരു കൂട്ടച്ചിരി ഉണ്ടായി.
ഇന്നും സന്ധ്യക്ക് വിളക്ക് വെച്ചാൽ അമ്മയുടെ ചിരികൾ വരാന്തയിൽ നിന്നും കേൾക്കുന്നത് പോലെ എനിക്കും തോന്നാറുണ്ട്. ഭൂരി ഉണ്ടാക്കുന്ന ദിവസം മോന്റെ കണ്ണ് അറിയാതെ നിറഞ്ഞ് ഒഴുകാറുണ്ട്. അമ്മമ്മയുടെ മുഖം വ്യക്തമായി അവൻ കാണുകയായിരിക്കണം.
ആ ഹാളിലെ ചുമരും ചാരി ആ കസേരയിൽ നിശബ്ദനായിരുന്ന ആ ദിവസം അവൻ ഒരിയ്ക്കലും മറക്കാനിടയില്ലല്ലോ? ആ ശൂന്യത ഉണ്ടാക്കിയ ദൂരം അത്രയും വലുതായിരുന്നല്ലോ? ആ സ്നേഹത്തിന്റെ ചൂണ്ടുവിരലിലാണല്ലോ അവൻ ആദ്യമായി ലോകത്തെ അറിഞ്ഞത്.
ഇടയ്ക്കിടെ വരാന്തയിൽ തൂണും ചാരിയിരുന്ന് ദൂരെക്ക് കണ്ണ് നട്ട് ആലോചനയിൽ മുഴുകിയിരിക്കുമ്പോൾ ഇടയ്ക്കൊക്കെ ആ ചുണ്ടുകൾ പിറുപിറുക്കുന്നത് "അമ്മമ്മ ഞങ്ങളെ ഒറ്റയ്ക്കാക്കി പോയില്ലേ" എന്നായിരുന്നു. ആ കുഞ്ഞ് മനസ്സിൽ അപ്പോൾ തെളിയുന്നത് ആ സ്നേഹമുഖമായിരിക്കണം എന്ന് ആരെക്കാളും നിശ്ചയവുമായിരുന്നു. ഓർമയുടെ ചുളിവുകൾ അവന്റെ മുഖത്ത് മിന്നി മായും. ചിലപ്പോൾ അവൻ വിതുമ്പും, കണ്ണുകൾ അമർത്തി തുടയ്ക്കും.ഒറ്റപ്പെട്ടുപോയ ഇടങ്ങളെക്കുറിച്ച് അവൻ ഓർക്കുകയായിരിക്കണം.
ആ വിശാലമായ ഹാളിൽ ഉറക്കമില്ലാതെ അവനും അവന്റെ അമ്മയും അമ്മമ്മയുടെ ജീവന് വേണ്ടി കാവലിരുന്ന ആ രാത്രി അവൻ ഇന്നും മറന്നിട്ടുണ്ടാകില്ല. പാതിരാത്രിയിൽ ശീതികരിച്ച ഐ. സി.യൂ വിനുള്ളിലേക്ക് അവസാനമായി കയറിയപ്പോൾ നെറ്റിയിൽ ആ കുഞ്ഞുവിരലുകൾ തേടിയത് അവനെ ചേർത്ത് പിടിച്ച് മൂർദ്ധാവിൽ ചുംബിക്കുന്ന അവന്റെ അമ്മമ്മയുടെ കരുതലുകൾ ആയിരിക്കണം. കവിളിലെ ചുളുവുകളിൽ അവന്റെ ചുണ്ടുകൾ ചേർത്തത് " കടിച്ചു കടിച്ചു തിന്നട്ടെ " എന്ന അമ്മയുടെ വാത്സല്യത്തിന്റെ ശബ്ദത്തിനായിരിക്കണം. ആ വെള്ളത്തുണിക്കകത്ത് അവന്റെ അമ്മമ്മ ഉറങ്ങുന്നത് ഉണരാത്ത ഉറക്കമാണെന്ന് തിരിച്ചറിഞ്ഞതിനാലാകും ആംബുലൻസിൽ നിന്നും വരാന്തയിലേക്ക് ആളുകൾ ചുമന്ന് വന്നപ്പോൾ കിടക്കയിൽ കമിഴ്ന്നു കിടന്ന് തലയിണയ്ക്കടിയിൽ അവൻ മുഖം ഒളിപ്പിച്ചത്. ചന്ദനന്തിരി പുകയുടെ നേർത്ത സുഗന്ധം കിട്ടിയപ്പോൾ അവൻ എഴുന്നേറ്റു വന്ന് ചുമരിനോട് ചേർന്ന കസേരയിൽ മൗനമായി മണിക്കൂറുകളോളം ഇരുന്നത്. ആരൊക്കെയോ ശബ്ദം താഴ്ത്തി സംസാരിച്ചപ്പോഴും അവൻ വിരലുകൾ ചുണ്ടിനോട് ചേർത്ത് വെച്ച് ശാസിച്ചു. "അമ്മമ്മ ഉറങ്ങുകയാണ്" ശബ്ദമു ണ്ടാക്കരുതെന്ന താക്കീത് അതിലുണ്ടായിരുന്നിരിക്കണം.
അവസാനം അവന്റെ അമ്മമ്മ യാത്ര യ്ക്കൊരുങ്ങിയപ്പോൾ പതിവ് പോലെയുള്ള യാത്ര അല്ലെന്ന് അവൻ മനസ്സിലാക്കിയിട്ടുണ്ടാകണം. അമ്മമ്മയുടെ നെറ്റിയിൽ ഇതുവരെയും കണ്ടിരുന്ന ചന്ദനത്തിന്റെയും ചുവന്ന വട്ടപ്പൊട്ടിന്റെയും പൌഡറിന്റെയും മണമില്ലാത്ത ആ ചുളിവുള്ള കവിളിൽ ഉമ്മ വെയ്ക്കാൻ അവൻ വന്നില്ല . അമ്മമ്മയുടെ വാത്സല്യത്തിന്റെ ചൂട് തണുത്തുറഞ്ഞത് അവൻ അറിയാതിരിക്കട്ടെ എന്ന് മറ്റുള്ളവരും കരുതി. ആരും നിർബന്ധിച്ചതുമില്ല.
മൂക്കിന്റെ തുമ്പിലേക്ക് ഊർന്നിറങ്ങുന്ന കണ്ണടയുടെ ഒരു വശം പിടിച്ച് കണ്ണടയ്ക്ക് മുകളിലൂടെ "പൊന്നുമകനെ അമ്മമ്മയുടെ ഉമ്മ കിട്ടിയില്ല, കിട്ടിയാൽ വേഗം പോയി വരാമായിരുന്നു" എന്ന പതിവ് പല്ലവി അവൻ പ്രതീക്ഷിച്ചിരുന്നുവോ?
ഇല്ല, അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി ഒരു തിരിച്ചു വരവില്ലെന്ന്...
അതിന് മുൻപ് മാസാമാസം അതിരാവിലെ ഷുഗറും പ്രഷറും നോക്കാൻ പോകുമ്പോൾ പോലും അവൻ പതിവ് ശീലങ്ങൾ മുടക്കിയിരുന്നില്ലല്ലോ. വൈകി ഉണരുന്ന അവൻ അതിരാവിലെ എഴുന്നേറ്റ് വരാന്തയിൽ നിൽക്കും. കവിളിൽ ഉമ്മ കൊടുക്കും, കെട്ടിപ്പിടിക്കും,"വേഗം വരണേ "എന്ന് അമ്മമ്മയോട് കണ്ണുകൾ കൊണ്ട് പറയും.
"വേഗം വരാം" എന്ന് മൗനമായി അമ്മമ്മയും പറയും.
ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ രണ്ട് പ്ലേറ്റിൽ എടുത്ത് കൊണ്ടുവരുമെങ്കിലും കഴിച്ചു തുടങ്ങിയാൽ അമ്മമ്മയുടെ പാത്രത്തിലേക്ക് പകർത്തി വെച്ചിട്ട് ഒരു കുസൃതി ചിരിയോടെ അമ്മമ്മയെ ആലിംഗനം ചെയ്യും. ഡാ കള്ളക്കുട്ടി .. എന്ന് പറഞ്ഞ് അമ്മമ്മ വാരികൊടുക്കുന്ന ഉരുളകളിൽ അവൻ സ്നേഹത്തിന്റെ ഭാഷകൾ കൂടി പഠിച്ചുതുടങ്ങുകയായിരുന്നു.
മഴ ചാറി കൊണ്ടിരിക്കുന്ന ആ ചിങ്ങം ഒന്നിന് ഓണത്തുമ്പികൾ പാറി നടന്നില്ല.വേലിപ്പൂക്കൾ പറിച്ചെടുത്ത് പൂക്കളം തീർത്തിട്ടില്ല. മഴ ചാറുന്ന ദിവസങ്ങളിലെ ഇടവഴികളിലുണ്ടാകുന്ന ചുവന്ന ചളിമണ്ണിലൂടെ സാഹസപ്പെട്ട് നടന്നല്ല വാഹനത്തിനുള്ളിലേക്ക് അവന്റെ അമ്മമ്മ കയറിയത്. അമ്മമ്മയെ എല്ലാവരും കൂടി എടുത്ത് പൊക്കി ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു. ഇനിയൊരു ഓണവും അമ്മമ്മ ഒപ്പമുണ്ടാകില്ലെന്നു അവൻ അറിയുന്നുണ്ടായിരിക്കാം.
സിറ്റ് ഔട്ടിൽ വിറങ്ങലിച്ചു നിന്ന എന്നെ വന്ന് കെട്ടിപിടിച്ചു.ഖിന്നതയോടെ എന്നെ ആശ്വസിപ്പിച്ചു. അവൻ കണ്ട് പരിചയമുള്ളവരൊക്കെ മുറ്റത്തും വരാന്തയിലും നിൽക്കുന്നുണ്ടായിരുന്നു. അൽപ്പനരത്തിന് ശേഷം അവനും അമ്മയും കുറച്ച് അയൽവാസികളും മാത്രം ബാക്കിയാകുമ്പോൾ ആ കുഞ്ഞ് മനസ്സിൽ നിറഞ്ഞത് ആ വലിയ വിടവ് നികത്താൻ ഒരു പകരക്കാരിക്കും കഴിയില്ലെന്ന് തന്നെയാണ്. 'അമ്മയ്ക്ക് തുല്യം അമ്മ മാത്രം' അമ്മമ്മയ്ക്കും തുല്യം അമ്മമ്മ മാത്രം.
അമ്മമ്മ നുണ പറഞ്ഞു. നമ്മളെ ഒറ്റക്കാക്കി എവിടെയും പോകില്ലെന്ന് പറഞ്ഞതല്ലേ? അവന്റെ നോട്ടത്തിൽ ആ ചോദ്യം ഇടയ്ക്ക് എങ്കിലും ഉണ്ടാവാറുണ്ട്. നല്ല ഓർമകൾ ധാരാളം നൽകിയതിനാലാകും എല്ലാ ദിവസങ്ങളിലും അമ്മ എന്റെ മനസ്സിലും അമ്മമ്മ അവന്റെ മനസ്സിലും ജീവിച്ചിരിക്കുന്നത്. ആ നിഷ്കളങ്കമായ ചിരി മായാതെ മായാതെ നിൽക്കുന്നത്. ഈ അമ്മ ദിനത്തിൽ എല്ലാ അമ്മമാരും സ്നേഹത്താൽ മനസ്സിൽ നിറയട്ടെ..അമ്മയുള്ള ലോകമാണ് മനോഹരം. അതില്ലാതാകുമ്പോൾ ആ രണ്ടക്ഷരത്തിന്റെ വ്യാപ്തി ഓരോ അവസരങ്ങളിലും തിരിച്ചറിയും.
അമ്മേ നീ (തൊടുപുഴ കെ ശങ്കർ മുംബൈ)
അമ്മക്കോലങ്ങൾ (കവിത: മാതൃദിന രചന-അമ്പിളി കൃഷ്ണകുമാർ)
വായിച്ചു തീരാത്ത പുസ്തകം (മാതൃദിന രചന: ജയശ്രീ പള്ളിക്കൽ)
അമ്മച്ചൂട് (മാതൃദിനരചന-രാജൻ കിണറ്റിൻകര )
പുഷ്ക്കരമുല്ല (മാതൃദിന പതിപ്പിലേക്കുള്ള രചന: സിന്ധു ടിജി)
അമ്മ മനസ്സില് താരാട്ട് (കവിത: മാര്ഗരറ്റ് ജോസഫ്)
ഒരു സ്ത്രീ അമ്മയാകുന്നത് (മിനി ബാബു)
അമ്മയോര്മ്മകള് (രാജു മൈലപ്രാ)
മാതൃസ്മരണ: സ്നേഹസ്പർശം (രാജീവ് പഴുവിൽ)
കല്യാണ പിറ്റേന്ന് (മാതൃദിന രചന-റഹിമാബി മൊയ്തീൻ)
അമ്മയും കുഞ്ഞും - അടർത്താനാവാത്ത വൈകാരിക ബന്ധം (മാതൃദിന ചിന്തകൾ : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് )
അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ (കവിത: എ.സി.ജോർജ്)
അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു ….(ഓർമ്മകൾ: ജയൻ വർഗീസ്)
അമ്മയെ വായിക്കുമ്പോൾ (മാതൃദിന രചന: രമാ പിഷാരടി)
ഹാപ്പി ഡെലിവറി ആനിവേഴ്സറി (മാതൃദിന സ്മരണ: രേഖാ ആനന്ദ്)
അമ്മതൻ ഹൃദയച്ചെപ്പ് (മാതൃദിനരചന - ആനന്ദവല്ലി ചന്ദ്രൻ)
അമ്മയിൽനിന്നും എത്ര ദൂരം (മാതൃദിന രചന: ചിഞ്ചു തോമസ്)
ഓർമകൾ ഓരോരുത്തരിലും നിറഞ്ഞിരിക്കും- അമ്മ ഓർമ (സജിത ചന്ദ്രിക)