ഇവിടെ വേനൽ മഴ കനക്കുകയാണ്. ഉച്ചകഴിഞ്ഞ് നിർത്താതെ സന്ധ്യയോളം പെയ്യുന്നുണ്ട് മഴ. മമ്മിയും അനിയത്തിയും മഴയുടെ ഗംഭീര ശബ്ദംകേട്ട് സുഖമായി ഉറങ്ങിത്തുടങ്ങി. ഞാൻ ഒരു കസേര വലിച്ചിട്ടുകൊണ്ട് അവർ ഉറങ്ങുന്നതും നോക്കിയിരിക്കുകയാണ്.
മമ്മിക്ക് പെട്ടെന്ന് അനക്കമില്ലാതെയായെന്നറിഞ്ഞ് ഞങ്ങൾ മൂന്ന് സഹോദരങ്ങളും അബുദാബിയിൽനിന്നും തിരിച്ചതാണ്. ദാ ഇപ്പോൾ ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്നതുകണ്ടോ! ആശുപത്രിക്കിടക്കയിൽവെച്ച് ഞങ്ങൾ വരുന്നുവെന്ന് കേട്ടപ്പോഴേ മമ്മി സുന്ദരമായി പുഞ്ചിരിച്ചൂന്ന് ജോലിക്കാരി അജിത പറഞ്ഞു.‘എന്താ അജിതേ എനിക്ക് മക്കളെ എപ്പൊഴും എപ്പൊഴും കാണണമെന്ന് തോന്നുന്നത് ’എന്ന് സംശയത്തോടെ ചോദിച്ചുന്ന്.
എന്റെ ജീവിതത്തിൽ അമ്മയ്ക്കിത്ര സ്ഥാനമുണ്ടാകുമെന്ന് ഞാൻ മനസിലാക്കിയിരുന്നില്ല ഒരിക്കലും. അമ്മയെന്ന വാത്സല്യം എന്നെ കടന്നുപോകുന്നില്ല. നമ്മളെല്ലാം എങ്ങോട്ടോ തിരക്കിട്ടോടുകയാണ്. എങ്ങോട്ടായാലും തിരിച്ചുവരേണ്ടിവരും. ഒന്നുകിൽ എന്നെപ്പോലെ ഈ മഴയത്ത് അമ്മ ഉറങ്ങുന്നതും നോക്കിയിരിക്കും. അല്ലെങ്കിൽ ഓർമ്മകളിൽ വാത്സല്യം നുണഞ്ഞുനുണഞ്ഞങ്ങനെ..
ഒരിക്കൽ ഞാൻ ഏഴിൽ പഠിക്കുന്ന സമയത്ത് എന്തിനോ മമ്മിയെന്റെ സ്കൂളിൽ വന്നു. ഞാനന്ന് മമ്മിയുടെകൂടെ നടക്കാതെ കൂട്ടുകാരിയുമൊത്ത് മുന്നിൽനടന്നു. എനിക്ക് വേണമെങ്കിൽ മമ്മിയുടെ കൈപിടിച്ചു നടക്കാമായിരുന്നു. സ്കൂൾ അങ്ങനെയും കൊണ്ടുനടന്നു കാണിക്കാമായിരുന്നു. പക്ഷേ ഞാൻ.. മമ്മി പുറകിലുണ്ടോയെന്നു ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട് പതിനഞ്ചടി മുന്നേ.. അന്ന് മമ്മിടെ മുഖത്തുപതിച്ച കറുത്തനിഴൽ എന്നെയിപ്പോഴും പിന്തുടരുന്നുണ്ട്. അന്ന് വീട്ടിൽവന്നതിനുശേഷം മമ്മിയെ നോക്കാൻ എനിക്ക് മടി തോന്നി. നെഞ്ചിൽ കുറ്റബോധവും സങ്കടവും ഒന്നൊന്നിന് മുകളിലായി പൊങ്ങിവന്നെന്നെ വിഴുങ്ങിക്കൊണ്ടിരുന്നു.
മമ്മി എന്നോട് വിഷമത്തോടെ ചോദിച്ചു, ‘ നീ എന്താ എന്റെ കൂടെ നടക്കാഞ്ഞത്?’
ഞാനന്ന് പല കള്ളങ്ങളും പറഞ്ഞു. മമ്മി ഒന്നും വിശ്വസിച്ചില്ല.
‘നിനക്ക് നാണക്കേടാണോ എന്റെ കൂടെ നടക്കാൻ?’
ആ ചോദ്യമെന്നെ ചിന്തിപ്പിച്ചു. എനിക്ക് നാണക്കേടാണോ എന്റെ അമ്മ?
മമ്മി ഇടയ്ക്കൊക്കെ അതിനെപ്പറ്റി പിന്നെയും ചോദിക്കുമായിരുന്നു. പിന്നീടൊരിക്കലും ഞാൻ അങ്ങനെ ചെയ്തിട്ടില്ല. പകരം ഞങ്ങൾ എല്ലായിടത്തും ഒരുമിച്ചു പോയി. കൂട്ടുകാരെപ്പോലെ. റോഡിലൂടെ പൊട്ടിച്ചിരിച്ച്, കൈപിടിച്ച്.. അന്ന് സ്കൂളിലുണ്ടായ സംഭവം ഞാൻ പറഞ്ഞ ഏതോ ഒരു ന്യായമായിരുന്നുവെന്ന് മമ്മി പിന്നീടെപ്പോഴോ വിശ്വസിച്ചു.
കാൻസർ നൽകുന്ന വേദന അതിഭയങ്കരമാണ് മമ്മിക്ക്. ആർക്കും കണ്ടുനിൽക്കാനൊക്കുന്നില്ല. ആശ്വാസവാക്കുകൾ ഫലം ചെയ്തില്ല. പ്രാർത്ഥനകൾ സുഖപ്പെടുത്തിയില്ല. ആർസിസിയിൽ നിന്നും കൊടുത്ത പാലിയേറ്റീവ് മെഡിസിൻ, മോർഫിൻ സൾഫേറ്റ് മാത്രമാണിപ്പോൾ ഫലപ്രദമായുള്ളത്. അതും ലഹരിഉപയോഗിക്കുന്നവർ കഴിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ഡോക്ടർ നിർദ്ദേശിച്ചമാതിരി ആ മരുന്ന് മമ്മിക്ക് ഞങ്ങൾ സന്തോഷത്തോടെ കൊടുത്തു. മമ്മിയെ ഒരു വിഷമവും കൂടാതെ ലഹരിക്കടിമകയാക്കുന്നു. അതിവേദനയറിയാതിരിക്കാൻ ഇതേയുള്ളൂ വഴി. ആ മരുന്നുകൾ മമ്മിയെ മയക്കത്തിലാക്കും. അങ്ങനെയൊരു മയക്കത്തിലാണിപ്പോൾ. ഉറങ്ങിയെഴുന്നേൽക്കുന്നത് ദാഹിച്ചായിരിക്കും.വാ എപ്പോഴും വരണ്ടതാണ്. മമ്മിയെ കാണുമ്പോൾ തോന്നും ഒരു പുഴ വെള്ളം കുടിക്കാനുള്ള ദാഹമുണ്ടെന്ന്. പക്ഷേ എത്രെ ദാഹമുണ്ടെങ്കിലും നമ്മൾ കുടിക്കുന്നപോലെ വെള്ളം കുടിക്കാൻ മമ്മിക്ക് കഴിയുന്നില്ല.
ദാ മമ്മി പതിയെ കണ്ണുതുറന്നു. എപ്പോളെഴുന്നേറ്റാലും മമ്മിക്ക് കുറേ വർത്തമാനങ്ങൾ പറയാൻകാണും. ഒന്നുമല്ലെങ്കിൽ പാട്ടുപാടും. ഇന്നിപ്പോൾ പാട്ടാണ്. അങ്ങ് അടുക്കളവരെ കേൾക്കുന്നു. അജിത ദാ ചിരിച്ചുകൊണ്ട്,.‘ഇന്നലെ കണ്ണുതള്ളിക്കിടന്നയാളാണോ ഇപ്പോൾ ഈ ഗാനമേള നടത്തുന്നത്!’
കണ്ണിമാങ്ങാ ഉപ്പിലിട്ട് വെച്ചിട്ടുണ്ട് കേട്ടോ? മമ്മി പറഞ്ഞു.
ആര്.അജിതയോ?
ആ പിന്നേ.. ഞാനിട്ടുവെച്ചു! നാല്മാസം കഴിഞ്ഞേ തുറക്കാവൂ. ഭരണിയിൽ മൂടി വെച്ചിട്ടുണ്ട്. സ്റ്റോറിൽ. മറക്കരുത്.
എന്തിനാ വയ്യാതെ ഇതൊക്കെ ചെയ്യാൻ പോയത്?
നല്ല മാങ്ങാ കിട്ടി. അപ്പോ അങ്ങുവെച്ചു.
ഞങ്ങൾ എപ്പോൾ തിരിച്ചുപോകുമെന്ന് മമ്മി ചോദിച്ചുവെച്ചിരുന്നു, ഈസ്റ്റെർ കഴിഞ്ഞുവരുന്ന ബുധനാഴ്ച്ച.
പാതിരാത്രി എയർപോർട്ടിലേക്ക് പോകുന്ന സമയം, മമ്മി എപ്പോഴും ജനാലയിലൂടെ പുറത്തേക്ക് ഞങ്ങൾ പോകുന്നതുംനോക്കിയിരിക്കും, വയ്യാതായപ്പോൾ മുതൽ. സാധാരണ അങ്ങനെ ജനലരികിൽ വന്നിരിക്കുന്നതാ. പക്ഷേ ഇന്ന് വരാൻ വയ്യ. പ്രാർത്ഥിച്ചതും കട്ടിലിലിരിന്നുകൊണ്ട്. ജനാലയോട് ചേർന്നിരുന്നില്ലങ്കിലും മമ്മി കട്ടിലിലിരുന്ന് നോക്കുന്നുണ്ട് പുറത്തേക്ക്.കുറച്ചുനേരം ഞങ്ങൾ അങ്ങനെ നോക്കിനിന്നു. എന്താകും ഞങ്ങൾ ഓർത്തിട്ടുണ്ടാകുക? സമയം..സമയം എന്ത് വേഗമാ പോയത് എന്നാണോ? ഞങ്ങൾക്ക് കണ്ണെടുക്കാൻ തോന്നിയില്ല. അന്ന് എൽകെജിയിലെ ആദ്യദിനം, ഒളിഞ്ഞുനോക്കുന്ന മറ്റു മാതാപിതാക്കളുടെ കൂട്ടത്തിൽ ഞാൻ കണ്ട എന്റെ അമ്മയുടെ മുഖം. ഞാൻ കണ്ടെന്നു കണ്ട് കരഞ്ഞാലോയെന്ന് കരുതി പുറകോട്ട് ചിരിച്ചുകൊണ്ട് മറഞ്ഞ എന്റെ അമ്മയുടെ മുഖം ഇപ്പോൾ ഈ ജനാലക്കപ്പുറം.
എന്റെ ഹൃദയത്തിന് താങ്ങാൻ കഴിയാത്ത ഭാരം. ഞാൻ ഓടി കാറിൽച്ചെന്നിരുന്നു.എങ്ങോട്ടാ ഞാൻ പോകുന്നത്.എന്റെ അമ്മയിൽനിന്നും എത്രെദൂരം.
അമ്മേ നീ (തൊടുപുഴ കെ ശങ്കർ മുംബൈ)
അമ്മക്കോലങ്ങൾ (കവിത: മാതൃദിന രചന-അമ്പിളി കൃഷ്ണകുമാർ)
വായിച്ചു തീരാത്ത പുസ്തകം (മാതൃദിന രചന: ജയശ്രീ പള്ളിക്കൽ)
അമ്മച്ചൂട് (മാതൃദിനരചന-രാജൻ കിണറ്റിൻകര )
പുഷ്ക്കരമുല്ല (മാതൃദിന പതിപ്പിലേക്കുള്ള രചന: സിന്ധു ടിജി)
അമ്മ മനസ്സില് താരാട്ട് (കവിത: മാര്ഗരറ്റ് ജോസഫ്)
ഒരു സ്ത്രീ അമ്മയാകുന്നത് (മിനി ബാബു)
അമ്മയോര്മ്മകള് (രാജു മൈലപ്രാ)
മാതൃസ്മരണ: സ്നേഹസ്പർശം (രാജീവ് പഴുവിൽ)
കല്യാണ പിറ്റേന്ന് (മാതൃദിന രചന-റഹിമാബി മൊയ്തീൻ)
അമ്മയും കുഞ്ഞും - അടർത്താനാവാത്ത വൈകാരിക ബന്ധം (മാതൃദിന ചിന്തകൾ : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് )
അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ (കവിത: എ.സി.ജോർജ്)
അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു ….(ഓർമ്മകൾ: ജയൻ വർഗീസ്)
അമ്മയെ വായിക്കുമ്പോൾ (മാതൃദിന രചന: രമാ പിഷാരടി)
ഹാപ്പി ഡെലിവറി ആനിവേഴ്സറി (മാതൃദിന സ്മരണ: രേഖാ ആനന്ദ്)
അമ്മതൻ ഹൃദയച്ചെപ്പ് (മാതൃദിനരചന - ആനന്ദവല്ലി ചന്ദ്രൻ)
അമ്മയിൽനിന്നും എത്ര ദൂരം (മാതൃദിന രചന: ചിഞ്ചു തോമസ്)
ഓർമകൾ ഓരോരുത്തരിലും നിറഞ്ഞിരിക്കും- അമ്മ ഓർമ (സജിത ചന്ദ്രിക)